പേജുകള്‍‌

2021, ഡിസംബർ 31, വെള്ളിയാഴ്‌ച

കൊറോണക്കാലത്തെ സ്വപ്നം

ലോകത്ത് കൊറോണ ഭീതി പടർത്തിത്തുടങ്ങിയ നാളുകളിലൊന്നിലാണ് വെക്കേഷനും കഴിഞ്ഞ് പ്രവാസത്തിലേക്ക് വീണ്ടും തിരികെയെത്തുന്നത്.

എല്ലാ കൂടമാറ്റങ്ങളുടേയും തുടക്കത്തിൽ സാധാരണ ഉണ്ടാകാറുള്ള ജലദോഷവും പനിയും ഇത്തവണയും പതിവ് തെറ്റിച്ചില്ല , കൊറോണ പ്പേടി കാരണം പക്ഷെ ഇപ്രാവശ്യം ഞാൻ പതിവ് തെറ്റിച്ച് ഡോക്ടറെ കണ്ടു.
പിറ്റേന്ന് രാവിലെ ഉണർന്നെണീറ്റപ്പോൾ 'റിസ്ക്' എടുക്കാൻ തയ്യാറല്ലാത്ത ഒരു സഹമുറിയൻ റൂം മാറിപ്പോകാൻ തയ്യാറായി സാധനങ്ങളെല്ലാം പായ്ക്കു ചെയ്തു നിൽക്കുന്നു , പരിസരമെല്ലാം കൊറോണയെക്കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന വാർത്തകളായത്കൊണ്ട് ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. 'ഇനി കൊറോണയാണെങ്കിലും പേടിക്കേണ്ടെന്നും ഞങ്ങൾ കൂടെയുണ്ടെന്നുമുള്ള' കൂടെ താമസിക്കുന്ന മറ്റുള്ളവരുടെ മനസ്സു തൊട്ട ആശ്വാസ വാക്കുകൾ എന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായിരുന്നു ! അങ്ങിനെ മരുന്നു കഴിച്ചില്ലെങ്കിൽ ഏഴു ദിവസം നിൽക്കുമായിരുന്ന പനി മരുന്നു കഴിച്ചത് കൊണ്ട് ഒരാഴ്ച കൊണ്ട് തന്നെ മാറിക്കിട്ടി.

നാട്ടിൽ കൊറോണക്കെതിരെ ജാഗ്രത പാലിക്കാൻ കർഫ്യൂ വരെ പ്രഖ്യാപിച്ചതറിയുന്നത് ജർഫിലേക്കുള്ള താമസ മാറ്റത്തിനിടെ !
അബൂദാബിയിൽ നിന്ന് വടക്കോട്ട് യാത്ര ചെയ്ത് ദുബൈയും ഷാർജയും കഴിഞ്ഞ് ഇപ്പോൾ അജ്മാനിൽ എത്തി നിൽക്കുന്ന യാത്ര ഇനി എവിടേക്കെന്നറിയില്ല.
പുതിയ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് കാഴ്ച നേരെ ചെന്നെത്തുന്നത് തൊട്ടടുത്ത ഖബർസ്ഥാനിലേക്ക് ,
ശ്മശാനങ്ങളൊക്കെ ഒരു കാലത്ത് പേടിപ്പെടുത്തുന്ന കാഴ്ചയായിരുന്നു തന്നിരുന്നത്. മുറ്റത്തെ മാവിൽ നിന്നും, തന്റെ കർമ്മം നിർവ്വഹിച്ചു കാൽച്ചുവട്ടിലേക്ക് കൊഴിഞ്ഞുവീണ ഒരില മരണത്തിന്റെ അനിവാര്യതയാണ് ജീവിതമെന്ന് എത്ര നിസ്സാരമായാണ് എന്നെ ബോധ്യപ്പെടുത്തിയത് !
ആ ബോധ്യമാണ് ശ്മശാനങ്ങളോടുള്ള ഭയമകറ്റിയത്.

വെള്ളിയാഴ്ചയിലെ ഉച്ചവെയിൽ ബബർസ്ഥാന് മുകളിൽ നിശ്ചലമായിക്കിടക്കുന്നു ,  സമയാസമയങ്ങളിലെ മുക്രിയുടെ ബാങ്കു വിളി കഴിഞ്ഞാൽ തൊട്ടടുത്ത പള്ളിയും നിശ്ചലം, ദൈവത്തിനോടും സുല്ലു പറയിപ്പിച്ച് ഒരു പിടിയും തരാതെ കൊറോണയെന്ന ഭീകരൻ !

ആ ദിവസങ്ങളിലൊന്നിലാണ് ഞാൻ പടച്ചോനെ സ്വപ്നം കാണുന്നത് !
നടേ പറഞ്ഞ ചിന്തകളൊക്കെ ഉപബോധ മനസ്സിൽ തങ്ങിനിന്നത് കൊണ്ടാകാം സ്വപ്നവും  അത്തരത്തിലായത് !
തൊട്ടടുത്ത് പള്ളിയുണ്ടായിട്ടും ഖബർസ്ഥാനിലാണ് പടച്ചോൻ വന്നിറങ്ങിയത്. നേരിയ നിലാവുള്ള രാത്രിയായിരുന്നു അന്ന്, ആകാശ യാത്രികരുടെ വേഷത്തിൽ വന്നിറങ്ങിയത് ആരാണെന്ന എന്റെ സംശയം തീർത്തു തന്നത് പടച്ചോൻ തന്നെ. പക്ഷെ കൊറോണയെ പ്രതിരോധിക്കാനാണ് ഈ വേഷത്തിൽ വന്നതെന്ന് പറഞ്ഞപ്പോഴാണ്, 'എന്ത് , പടച്ചോനും കൊറോണപ്പേടിയോ ' എന്ന് ഞാൻ ഞെട്ടിയത്.
പക്ഷെ, ഉണർച്ചയിലേക്ക് ഞെട്ടിയത് പുള്ളിക്കാരന്റെ ആകാശവാഹനത്തിന്റെ ശബ്ദം കേട്ടുകൊണ്ടാണ് , ഉണർച്ചക്ക്‌ ശേഷവും ആ പ്രത്യേക ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. ശെരിക്കും സ്ഥലകാല ബോധത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ആ ശബ്ദത്തിന്റെ ഉറവിടം മന:സ്സിലായത് അത് സഹമുറിയന്റെ കൂർക്കംവലിയായിരുന്നു.

2009, ജൂലൈ 20, തിങ്കളാഴ്‌ച

കാണാക്കുരുക്കില്‍.....

കത്തിയമര്‍ന്ന നായിഫ് സൂക്കിന്റെ മുന്നിലൂടെ കടന്നു പോയപ്പോഴാണ്, കുറച്ചുകാലം സഹമുറിയനായിരുന്ന മാഹിക്കാരന്‍ സുഹൃത്ത് ജോലി ചെയ്യുന്ന റെഡിമയ്ഡ് ഷോപ്പ് ഇവിടെ അടുത്താണല്ലൊ എന്നോര്‍ത്തത്. ഏതായാലും ഇതുവരെ വന്നതല്ലെ അവിടെയുണ്ടെങ്കില്‍ ഒന്നു കണ്ടിട്ട് പോകമെന്നു കരുതി.

"അല്ലാ ഇതാരാ.. കുറേയായല്ലൊ കണ്ടിട്ട് എവിട്യാ ഇപ്പൊ" എന്തോ സാധങ്ങള്‍ വാങ്ങാന്‍ കയിറിയ, ജീന്‍സും ടിഷര്‍ട്ടും ധരിച്ച മധ്യവയസ്കനായ അറബിയെ നോക്കുന്നതിനിടയില്‍ കണ്ട പാടെ കുശലാന്വേഷണങ്ങള്‍ തുടങ്ങി.

താന്‍ സൗദിയാണെന്നും, സാധനങ്ങള്‍ക്ക് വില കൂടുതല്‍ പറയുമെന്ന സംശയമാണ് തങ്ങളുടെ വേഷമായ കന്തൂറ(സൗദികള്‍ 'തോപ്പ്'എന്നു പറയും) ധരിക്കാതെ ഈ വേഷത്തിലിറങ്ങാന്‍ കാരണമെന്നും പറയുകയായിരുന്നു അറബി .

"തനിക്കു ചേരാത്ത ഈ വേഷത്തില്‍ സ്വന്തം വില കുറയുന്നത് പക്ഷെ ഇയാളറിയുന്നില്ല" റഫീക്കിന്റെ കമന്റ് എന്നോടായിരുന്നു.

"ഇനി നീ പറയ് എവിടെയാ ഇപ്പൊ കുറേയായല്ലൊ കണ്ടിട്ട്" കസ്റ്റമര്‍ പോയിക്കഴിഞ്ഞപ്പോള്‍ കൂടുതല്‍ വിശേഷങ്ങളിലേക്ക് തിരിഞ്ഞു.

"താമസം ഷാര്‍ജയിലേക്ക് മാറിയതിനു ശേഷം ഈ വഴിക്കധികം വരാറില്ല, ഇടയ്ക്ക് ഒരിക്കലിവിടെ വന്നിരുന്നു നീയപ്പൊ നാട്ടില്‍ പോയതാണെന്നറിഞ്ഞു, എന്നാ നാട്ടീന്ന് തിരിച്ചെത്ത്യേത്"?

"വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. പെങ്ങടെ കല്യാണണ്ടായിരുന്നു അതാണ്ട് കഴിഞ്ഞിട്ടി. ഇപ്പൊ ബാദ്ധ്യതകളൊക്കെ തീര്‍ന്നു. ഇനി കല്യാണത്തിന്റെ വകേല് കുറച്ചു കടങ്ങളൂടി ഭാക്കിണ്ട് അതുകൂടി തീര്‍ന്നുകിട്ടിയാല്‍ സലാമത്തായി" കണ്ണുകളില്‍ ആശ്വാസത്തിനെ തെളിച്ചം, വാക്കുകളില്‍ ആത്മ വിശ്വാസവും.

സ്വന്തം കഥയൊക്കെ നേരത്തെ അവന്‍ പറഞ്ഞിട്ടുണ്ട്.

ബാപ്പ വളരെ നേരത്തെ തന്നെ മരിച്ചതാണ്. ഉമ്മയും രണ്ടു പെങ്ങന്മാരും അനിയനുമടങ്ങിയ കുടുംബത്തിന്റെ ഭാരം സ്വന്തം ചുമലിലായത്കൊണ്ട് സ്കൂള്‍ പഠനം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നു. കഠിനാദ്ധ്വനിയായ റഫീക്കിനെ പിന്നെ എല്ലം പഠിപ്പിച്ചത് ജീവിതാനുഭങ്ങളാണ്. മറ്റുകുടുംബ ബന്ധുക്കളില്‍ നിന്നനുഭവിച്ച അവഗണനകളെക്കുറിച്ചു പറയുമ്പോഴും അരോടും പരിഭവമില്ല. തെറ്റിലേക്കു പോകാന്‍ ഒരുപാടു സാഹചര്യങ്ങളുണ്ടായിട്ടും,
അതിലൊന്നും പെട്ടുപോകാതിരുന്നതില്‍ ആശ്വാസം കൊള്ളുന്നു. ആകെ ഉണ്ടായിരുന്നത് സിനിമാഭ്രാന്ത്, കുറേ സിനിമ കാണും അതുമാത്രം.

എന്തിനും തന്റേതായ അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള റഫീക്കിന്റെ ശത്രുപക്ഷത്തുള്ളവരും കറവല്ല. തനിക്ക് ശെരിയെന്നു തോന്നുന്നത് ആരുടെയും മുഖത്ത് നോക്കി തുറന്നു പറയുന്ന സ്വഭാവമാണ് അതിനു കാരണം.

പക്ഷെ തനിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നതില്‍ രോഷം കൊള്ളുന്നു. ആ രോഷം സമൂഹത്തില്‍, വിശേഷിച്ച്, നിരുത്സാഹപ്പെടുത്തേണ്ട അനാചാരങ്ങളെ വ്യവസ്ഥിതിയുടെ ഭാഗമായി അംഗീകരിക്കുന്ന സ്വന്തം സമുദായത്തിലെ പൗരോഹിത്യ വര്‍ഗ്ഗത്തിനെതിരെയായിരുന്നു.

"സ്ത്രീക്ക് അങ്ങോട്ട് 'മഹര്‍' കൊടുത്തേ വിവാഹബന്ധം പടുള്ളൂ എന്നു കല്പിച്ച സമുദായത്തില്‍ തന്നെ സ്വര്‍ണ്ണവും,കാറും,ലക്ഷങ്ങളുമൊക്കെ കിട്ടിയാലെ വിവാഹം നടത്തൂ എന്ന ദുശ്ശാഠ്യം.സ്ത്രീധന സമ്പ്രദായത്തിനെതിരെ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ ഇന്ന് എത്ര വിവാഹങ്ങള്‍ സ്ത്രീധനമില്ലാതെ നടക്കുന്നുണ്ട്?! ആര്‍ഭാട്പൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹമെന്ന ധൂര്‍ത്ത്, അയല്‍ക്കാരന്റെ പണക്കൊഴുപ്പിനൊപ്പമെത്താന്‍ വ്യഗ്രത കാണിക്കുന്ന ദുരഭിമാനം, അല്പമെങ്കിലും ആര്‍ഭാടം കാണിച്ചില്ലെങ്കില്‍ സമൂഹത്തില്‍ താന്‍ ഒറ്റപ്പെടുമോ എന്ന ഭയം, കേരളത്തിലെ ചില പള്ളി മഹല്ലുകളൊക്കെ മുസ്ലിം കല്യാണത്തിന് വീഡിയോ റിക്കാര്‍ഡിംഗ് പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്, അതേ പൗരോഹിത്യമേലാളര്‍ പക്ഷെ സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ, ആര്‍ഭാടപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന വിവാഹ ധൂര്‍ത്തിനെതിരെ എന്തുകൊണ്ടങ്ങിനെയൊരു നിലപാടെടുക്കുന്നില്ല". റഫീക്ക് നിര്‍ത്താതെ വീണ്ടും തുടര്‍ന്നു.

"ഇതെന്തിനാ ചെങ്ങാതീ ഇത്ര ചൂട്" റഫീക്കിന്റെ ചൂട് കണ്ടപ്പോള്‍ ഇടക്കു കയറി ചോദിച്ചു, പക്ഷെ നിറുത്താന്‍ ഭാവമില്ല.

"വിവാദ സാമൂഹ്യപാഠ പുസ്തകത്തിനെതിരെ പള്ളികളിലൂടെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത
സമുദായ നേതൃത്വാവകാശികള്‍ സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ അങ്ങിനെയൊരു നിലപാടെടുത്തിരുന്നുവെങ്കില്‍ സ്വന്തം സമുദായത്തില്‍ നിലനില്‍ക്കുന്ന ഇത്തരം അനാചാരങ്ങളും ധൂര്‍ത്തുമൊക്കെ തീര്‍ച്ചയായും ഒരു പരിധിവരെയെങ്കിലും തടയാന്‍ കഴില്ലെയെന്നു ചിന്തിച്ചുപോകുന്നു".

"ഇതിനോടൊക്കെ എതിര്‍പ്പ് തോന്നുന്ന നീയും ഇതൊക്കെതന്നെയല്ലെ ചെയ്തത്"

"അറ'യുടെ കാര്യത്തില്‍ സമ്മതിച്ചു കൊടുക്കേണ്ടി വന്നു സ്വര്‍ണ്ണത്തിന്റെയും, സ്ത്രീധനത്തിന്റേയും കാര്യത്തില്‍ എന്റെ നിലപാടുകള്‍ കൂറച്ചൊക്കെ നടപ്പാക്കാന്‍ കഴിഞ്ഞെങ്കിലും".

"അതെന്തെ 'കുറച്ചൊക്കെ'യെന്ന്"

"അത് പെങ്കുട്ട്യേള്‍ടെ കാര്യത്തില്‍ വല്ലാതെ കടുമ്പിടുത്തം പിടിച്ചാല്‍ ശെര്യാവൂല"

"ആ, എല്ലാത്തിനിം എതിര്‍ക്കേംചെയ്യും സ്വന്തം കാര്യം വരുമ്പൊ ഓരോ മുടന്തന്‍ ന്യായങ്ങളും,
നീയിപ്പൊ രോഷം കൊണ്ട കാര്യങ്ങളൊക്കെ കുറേ ആള്‍ക്കാര് പറഞ്ഞതും കുറേ ചര്‍ച്ച ചെയ്തതുമൊക്കെയാ പിന്നെ പറയുന്നോര്‍ക്ക് കുറച്ചാശ്വാസം കിട്ടും അത്രതന്നെ"

"ഭായ് എക് ബനിയന്‍ ദോ" പിന്നെയും എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും ഒരു പഠാണി കയറിവന്നു.

"ജഡ്ഡി ചാഹിയെ" ബനിയന്‍ കൊടുത്തതിന് ശേഷം റഫീക്കിന്റെ ചോദ്യം.

"ചഡ്ഡി, ചഡ്ഡി ഹം ക്യാ കരേഗ" പഠാണിയുടെ മറുപടിയില്‍ ചിരിക്കതിരിക്കാന്‍ കഴിഞ്ഞില്ല.

"അവര്‍ക്ക് ഉപയോഗമില്ലാത്തതെന്തിനാ വേണോന്ന് ചോദിക്ക്ണ് "
റഫീക്കിനോട് യത്രപറഞ്ഞിറങ്ങി.

"ഹല്ലോ..." കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു പിന്‍‌വിളി, പരിചയമുള്ള ശബ്ദം.

"ഹാ.. ഇതാരാ.." തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു ട്രോളിയില്‍ അരിച്ചാക്കും മറ്റെന്തൊക്കെയോ സാധനങ്ങളുമായി തള്ളിക്കൊണ്ടുവരുന്ന മൊയ്തീന്‍.

"ഇപ്പൊ ഈ ഭാഗത്തൊന്നും ഇല്ലേ, നട്ടില്‍ പോയിരുന്നോ, കാണ്ടിട്ട് കുറേയായി... "

"എല്ലാങ്കൂടീ ഒരുമിച്ച് ചോദിക്കല്ലെ ഒരോന്നോരോന്ന് ചോദിക്ക്" മൊയ്തീന്റെ നോണ്‍സ്റ്റോപ്പ് ചോദ്യങ്ങള്‍ കേട്ടപ്പോള്‍ ഇടക്കു കയറി.

"അപ്പൊനിക്ക് മറുപടി കേള്‍ക്കാന്‍ സമയണ്ടാവൂല" കയ്യിലെ ചെറിയ ടവ്വല്‍ കൊണ്ട് മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് മൊയ്തീന്‍ പറഞ്ഞു.

"അതെന്താ തെരക്കിലാ.."

"ഞമ്മക്കെപ്പഴാ തെരക്കില്ലാത്തെ എപ്പഴാ വിളിവരാന്ന് പറയമ്പറ്റൂല"

"സാരെ ജഹാംസെ അച്ഛാ ഹിന്ദൂസ്‌താ ഹമാര ഹമാ..." പിറന്ന നാടിനോടുള്ള ഇഷ്ടം മൊയ്തീന്റെ മൊബൈല്‍ റിംഗ്‌ടോണിലും.

അധികം സംസാരിക്കുന്നതിന് മുമ്പേ പ്രതീക്ഷിച്ച വിളി വന്നു. പ്രയാസപ്പെട്ടു ട്രോളിയും തള്ളിക്കൊണ്ടു പോകുന്ന മൊയ്തീനെ നോക്കി നിന്നപ്പോള്‍ മറ്റൊരു കൂട്ടുകാരന്റെ വാക്കുകള്‍ ഓര്‍മ്മയിലെത്തി.

കുറച്ചു കാലത്തെ സൗദി ജീവിതം സമ്മാനിച്ച കൂട്ടുകാരില്‍ ഒരാള്‍ ആന്റണി. സദിയിലെത്തിയ ആദ്യ നാളുകളില്‍ ജോലികിട്ടിയത് ഒരു കാര്‍പെറ്റു കടയില്‍. ആരോഗ്യവാന്മാരായ യമനികളുടെ കൂടെ അശുവായി ഒരാന്റണി.

"ഭാരമേറിയ കാര്‍പെറ്റ്റോളുകള്‍ എങ്ങിനെ പൊക്കാന്‍ കഴിയുന്നു" എന്ന ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ആന്റണിയുടെ മറുപടി ഇങ്ങിനെ.

"അത് വളരെ ഈസി കാര്‍പ്പെറ്റിന് ഭാരക്കൂടുതല്‍ തോന്നുമ്പോള്‍ ഞാനെന്റെ പ്രരാബ്ദങ്ങളെയും പ്രശ്നങ്ങളേയും കുറിച്ചോര്‍ക്കും അപ്പൊ എനിക്ക് ശക്തി കൂടും അല്ലങ്കില്‍ കര്‍പ്പെറ്റിന്റെ ഭാരം കുറയും
സോസിമ്പിള്‍"

ഇനിയുള്ള ദൂരം താണ്ടാന്‍ ഉത്തേജനം നല്‍കുന്ന അതിജീവനത്തിന്റെ മന്ത്രം.
(ആ സുഹൃത്ത് ഇപ്പോള്‍ നല്ലനിലയിലാണെന്നറിഞ്ഞത് സന്തോഷം തരുന്നു.)

ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ആശ്വസമേകാന്‍ തന്റെ പരിശ്രമങ്ങളൊന്നും മതിയാവുന്നില്ലെന്നറിയുമ്പോഴും മനസ്സില്‍ തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ കണികയാണ് തുടര്‍ന്നുള്ള ജീവിതത്തിന് പ്രേരണയും ഊര്‍ജ്ജവും നല്‍കുന്നത്.